കോയാനിയുടെ ചായമക്കാനി.... രാവിലെ നാണ്വാര് പതിവ് പോലെ വാക്കിങ് സ്റ്റിക്കും തോളിലെ രണ്ടാംമുണ്ടും എടുത്തിറങ്ങി... ഈ പതിവ് തുടങ്ങിയിട്ട് കാലങ്ങളായി... അന്ന് തലയിൽ നിറയെ മുടി ഉണ്ടായിരുന്നു... മൂക്കിന് മുകളിൽ കട്ടി കണ്ണട ഇല്ലായിരുന്നു.. കയ്യിൽ ആ വടിയും... ചോരത്തിളപ്പിൽ കോൺഗ്രസ് ആകുന്നതിനും മുൻപ് നാണ്വാര് ആ നടത്തം തുടങ്ങിയിരുന്നു.. നേരം പരപരാ എന്ന് വെളുക്കുന്നതിനും മുൻപ്. ലക്‌ഷ്യം രണ്ടാണ്... സുബഹി വിളി കഴിഞ്ഞുടനെ ഇറങ്ങുന്ന ആ ഇറക്കം പിന്നെ കട്ടി ഖാദറിൽ പശമുക്കിയ വടിപോലെ നിൽക്കുന്ന ഷർട്ടിൽ പൊതിഞ്ഞായി... അതിനും രണ്ടുണ്ട് കാര്യം... പുലരിയിലെ തണുപ്പും കൊള്ളില്ല... അത്യാവശ്യം കോൺഗ്രസ് ആണ് എന്ന് നാട്ടാർ അറിഞ്ഞോളും... ഇളംപച്ച ഉടുപ്പായതിനാൽ അൽപ്പം വെളിച്ചം വീണാലും പെട്ടന്ന് ചെറിയ കുറ്റികാടിന്റെ മധ്യത്തിൽ ഇരുന്നാൽ നാട്ടാർ കാണുകയും ഇല്ല. കുറ്റിക്കാട്ടിലെ പ്രകൃതി രമണീയതയിൽ കൊതുകിന്റെ മൂളിപ്പാട്ടും കേട്ട്... പുലർകാലത്തിന്റെ കുളിരും അനുഭവിച്ചു നല്ല ആവിപറക്കുന്ന ചൂടിറക്കുന്നതിന്റെ സുഖം ഇന്നത്തെ പച്ചപരിഷ്കാരികൾക്ക് പറഞ്ഞാൽ എങ്ങനെ അറിയാൻ... അത് അനുഭവിച്ചു തന്നെ അറിയണം.. മൂക്കിൽ ഇളകിയ കണ്ണട വലംകൈയ്യാൽ ഉ...