സമയരഥത്തിലെ മീനുകൾ
സമയരഥത്തിലെ മീനുകൾ അയാൾ ഫ്ലാറ്റിലേക്ക് എത്തിയപ്പോൾ രാത്രി ഏറെ ഇരുട്ടിയിരുന്നു , ഉറയ്ക്കാത്ത കാൽവയ്പ്പുകളോടെ മുൻവാതിൽ തുറന്ന് കൈയിലെ താക്കോൽ കൂട്ടം സോഫയിലേക്ക് വലിച്ചെറിഞ്ഞ് അതിലേക്ക് അയാളും വീണു. കാത്തിരിക്കാൻ ആരും ഇല്ലാത്തതിനാൽ പരിഭവം എന്നും ഒരു മരീചികയായിരുന്നു.. വീർത്ത മുഖഭാവവും. മലർന്ന് കിടന്ന് മച്ചിലെ കറങ്ങാത്ത ഫാൻ നോക്കി കിടന്നപ്പോൾ ഉള്ളിലെ പുളിച്ചു തികട്ടൽ അയാൾ അറിയുന്നുണ്ടായിരുന്നു. അത് വയറിൽ നിന്നാണോ അതോ മനസ്സിൽ നിന്നാണോ എന്നറിയാതെ അങ്ങനെ കിടന്നു.. മുന്നിൽ ശ്ലഥചിത്രങ്ങൾ മിന്നിമായുന്നതും അറിഞ്ഞുകൊണ്ട്. എന്തിനാണ് ഈ നഗരത്തിലേക്ക് സ്‌പെഷ്യൽ കറസ്പോണ്ടന്റിന്റെ വേഷം കെട്ടി തിരിച്ചു വന്നത് എന്ന് സ്വയം ചോദിച്ചു.. തന്നെ തന്നെ ശപിച്ചു.. ഒരിക്കൽ അർദ്ധവിരാമം നൽകി കാലിക്കറ്റിലേക്ക് വണ്ടികയറിയതാണ്.. ഇനി വേണ്ട എന്ന് സ്വയം ബോധ്യപ്പെടുത്തി. പക്ഷേ വിധി തന്നെ തിരികെ കൊണ്ടുവന്നു.. ഒരിക്കൽക്കൂടി.. വിധി... ആ വാക്കിൽ നിറഞ്ഞ പുച്ഛം ഒരു ആത്മനിന്ദയായി പടർന്നപ്പോൾ അവൻ കാറിത്തുപ്പി.. നോട്ട് കെട്ടുകളുടെ പ്രലോഭനം അതല്ല...