വിഡ്ഡിപ്പെട്ടിയും കുഞ്ഞമ്മമാരും.. ഒരു തിരിഞ്ഞു നോട്ടം.

വിഡ്ഡിപ്പെട്ടിയും കുഞ്ഞമ്മമാരും.. ഒരു തിരിഞ്ഞു നോട്ടം.

ഇപ്പോൾ ഓർക്കുന്നത് പണ്ടത്തേ കാലമാണ്... ആയിരത്തിത്തൊള്ളായിരത്തി എൺപതുകൾ. ടി. വി കേരളത്തിൽ അവതരിച്ച കാലം. അന്ന് പന്ത്രണ്ടടിയുടെ മൂന്ന് നാല് പൈപ്പുകൾ ആകാശത്തേക്ക് ഉയർത്തി അതിൽ ചിലന്തിവലകെട്ടുന്നപോലെ നീളത്തിൽ ഒരു സാധനം വച്ചാലേ വിഡ്ഡിപ്പെട്ടിയിൽ എന്തെങ്കിലും കാണു. അന്ന് എന്റെ നാട്ടിൽ ഒരു കട ഉണ്ടായിരുന്നു... റേഡിയോയും ടേപ്പ് റിക്കാർഡറും ഒക്കെ റിപ്പയർ ചെയ്യുന്ന കട. ഞാൻ പഠിച്ചിരുന്ന സ്‌കൂളിന്റെ അടുത്തായിരുന്നു അത്. ഡൽഹി ഏഷ്യാഡ്‌ നടക്കുന്ന സമയം. ലോകം എത്തി നോക്കുകയാണ് അവിടേക്ക് കൂടുതൽ ഉയരം, കൂടുതൽ ദൂരം, കൂടുതൽ വേഗത എന്ന മുദ്രാവാക്യവുമായി.

ഭാരതം ഭരിക്കുന്നത് ഉരുക്ക് വനിത.. അവരുടെ സ്വപ്‌നമായിരുന്നു... ആ ഏഷ്യാഡ്‌.. അതിന്റെ കൂടെ ഇന്ദ്രപ്രസ്ഥത്തിൽ ഉണ്ടായിവരുന്ന ഇൻഫ്രാസ്ട്രക്ക്ടർ. ഒപ്പം ഈ നാട്ടിലെ ജനകോടികളുടെയും. അതിലൂടെ കായികമായും ശാസ്ത്രീയമായും വികസനപരമായും നമ്മൾ ലോകത്തെ വെല്ലുവിളിക്കുന്നത് എല്ലാരും സ്വപ്നം കണ്ടു. അവർ ഇന്ത്യ, ഇന്ദിര എന്ന് ആർത്തു വിളിച്ചു. എന്നാൽ പന്ത്രണ്ട് വയസ്സ് കാരന് കാഴ്ചകൾ എല്ലാം കൗതുകമാകുന്ന കാലമാണ്.

വൈകിട്ട് സ്‌കൂൾ വിട്ട് വരുമ്പോൾ കടയുടെ മുന്നിൽ എന്നും ആൾക്കൂട്ടമാണ്... മുന്നിൽ ഇരിക്കുന്ന വിഡ്ഡിപ്പെട്ടിയിൽ മിന്നി മായുന്ന വർണ്ണശബളിത. അതിൽ കായിക താരങ്ങൾ.. ഒഫിഷ്യലുകൾ അവരുടെ വിസിലടികൾ.. എന്നെ എന്നും ആകർഷിച്ചത് അശ്വാഭ്യാസം ആയിരുന്നു, ഒപ്പം കുതിരയുടെ മുകളിൽ ഇരുന്ന് കോലുകൊണ്ട് പന്ത് തട്ടി അകറ്റുന്ന കായിക വിനോദവും. ഏറ്റവും ആകർഷിച്ചത് കുതിരയെക്കൊണ്ട് ഹാർഡിലുകൾ ചാടിക്കുന്ന ആ വിനോദം തന്നെ. കുതിര ഓടി വന്നിട്ട് മുന്നിലെ ഹാർഡിലിന്റെ മുകളിൽ സ്ലോ മോഷനിൽ ഒഴുകി ഇറങ്ങുന്നത് കൗതുകത്തോടെ നോക്കി നിൽക്കും. അന്നത്തെ വിചാരം കുതിര ചാടുന്നത് അങ്ങനെ ആണ് എന്നാ.. ക്യാമറ ടെക്‌നിക്ക് എന്ന് മനസിലാക്കാൻ പിന്നെയും എത്രയോ കാലം.

ഇതിനിടയിൽ സിഗ്നൽ നഷ്ടപ്പെടും. കടയുടെ ഉടമ അച്ഛന്റെ സുഹൃത്താണ്.. അവിടുത്തെ ഹീറോ. പുള്ളിക്കാരൻ ഉടനെ ആന്റിന എന്നറിയപ്പെടുന്ന ആ പൈപ്പ് ടവർ തിരിക്കാൻ തുടങ്ങും. സിഗ്നൽ ശരിയാവുമ്പോൾ ഒരു ആർപ്പുവിളി ആണ്. പിന്നെ ആദ്ദേഹം അത് ഓട്ടോമാറ്റിക് ആക്കി.. സ്വിച്ച് ഇട്ടാൽ സ്വയം തിരയുന്ന ടവർ. അത് പിന്നെ സിനിമകൾക്കും കായിക വിനോദങ്ങൾക്കും വഴിമാറി... പിന്നെ സീരിയൽ എന്ന കുടുംബം കലക്കികൾ അരങ്ങ് വാഴാൻ തുടങ്ങിയപ്പോൾ ആ വിഡ്ഢിപ്പെട്ടിയെ പതിയെ ഉപേക്ഷിക്കാൻ തുടങ്ങി. ഒഴിവ് സമയങ്ങൾ കായിക വിനോദങ്ങൾ കാണുക എന്നതിന് മാത്രം.

ഇപ്പോൾ അതിന്റെ മുന്നിലേക്ക് പോയിരിക്കാൻ മടിയാണ്... അല്ല പൂർണ്ണമായും ഒഴിവാക്കിയിട്ട് വർഷങ്ങൾ ആയി. കൂട്ടുകാർ ചോദിക്കാറുണ്ട്.. എങ്ങനെ.. ഒറ്റക്ക് ജോലി കഴിഞ്ഞു റൂമിൽ.. ബോറടിക്കില്ലേ? കനത്ത ഏകാന്തതയെ എങ്ങനെ മറികടക്കും... ഞാൻ ഒരു ചെറിയ പുഞ്ചിരിയെ പ്രാപിച്ച് അതിൽ നിന്ന് രക്ഷപ്പെടും.

ഏകാന്ത... അത് വല്ലാത്ത ഒരു ലഹരിയാണ്.. എന്നാൽ വളരെ അപകടകാരിയും.. നിങ്ങൾ നിങ്ങളിലേക്ക് ഒതുങ്ങുമ്പോൾ കൊട്ടിയടക്കപെടുന്നത് നിരവധി വാതിലുകൾ......  ഉണ്ടാക്കുന്ന സമ്മർദ്ദം, അത് എന്നെപോലെ അധികം ആർക്കും മനസ്സിലായിക്കാണും എന്ന് സംശയം. എന്നാൽ,  അനവധി സുഹുത്തുക്കളുടെയും... ഉഷ്മളതയുടെയും വാദപ്രതിവാദങ്ങളുടെയും നടുവിൽ ജീവിച്ചിട്ട് പെട്ടന്ന് നിശ്ശബ്ദനാകുക.. എന്നാൽ അത് ആത്മഹത്യക്ക് തുല്യമാണ്.. ഞാൻ എന്നും ടോക്റ്റിവ് ആയിരുന്നു.. ആരെയും എന്റെ സംസാരം കൊണ്ടും വാദഗതികൾകൊണ്ടും കീഴടക്കാൻ ശ്രമിക്കുന്ന കലപിലക്കാരൻ.. സുഹൃത്തുക്കൾ മുഖത്ത് നോക്കി പറഞ്ഞിട്ടും ഉണ്ട്.

പെട്ടന്ന് നിശബ്ദത എടുത്തണിഞ്ഞവൻ അല്ല ഞാൻ... ഒരു പക്ഷേ ജീവിതം എന്നെ കടത്തിവിട്ട പ്രോസസ്സ് എന്നെ അങ്ങനെ മാറ്റിമറിച്ചതാവാം.. അല്ല ഞാൻ സ്വയം എടുത്തണിഞ്ഞ മുഖം മൂടിയും ആവാം.. എങ്കിലും എന്റെ തൊഴിൽ മേഖല എന്നെ സംസാരിക്കാൻ നിർബന്ധിക്കും.. അല്ല അവിടെ അത് എനിക്ക് അനിവാര്യമാണ്... അല്ലെങ്കിൽ റോഡുറോളറുകൾ.. പവർ മാനിപുലേറ്റേഴ്‌സ് നിങ്ങളെ ഉഴുത് മറിക്കും.

ഞാൻ പുറം വാതിലുകൾ അടച്ചപ്പോൾ അകത്തെ വാതിലുകൾ എന്നും തുറന്ന് വച്ചു... അത് എന്റെ മാനസിക വ്യാപാരങ്ങൾ തുറന്നു വിട്ടു.. അവിടെ ആണ് മുകളിൽ പറഞ്ഞ അപകടങ്ങളുടെ ഗർത്തങ്ങളുടെ ചരിവുകളെ ഞാൻ ജയിച്ചത്... അതിലൂടെ സഞ്ചരിച്ചപ്പോൾ ആ വഴിത്താരകൾ കൊണ്ട് എത്തിച്ചത് .. അതിമനോഹരമായ ഒരു ലോകത്ത്... അത് ഇനി ഒരിക്കൽ..

ടി. വി. എന്നതിനെ പൂർണ്ണമായും ഉപേക്ഷിച്ചത് എന്ത് കൊണ്ട് എന്ന് പറയണം.. അതാണല്ലോ തുടങ്ങിയ സബ്ജക്ട്.. അതിന് മുൻപ് ചിലത്.. എന്റെ തറവാട്ടുകാർ.. സിനിമാ വ്യവസായികൾ ആയിരുന്നു.. അതിൽ അഭിനയം, കല എന്നിവ ഒഴിച്ച് ബാക്കി എല്ലാ പാർട്ടും അവരുടെ കൈ പതിപ്പിച്ചവ തന്നെ. അതിൽ ഒരു മേഖലയായ പ്രദർശന വ്യവസായം, ആദികാലം തന്നെ തുടങ്ങിയവർ ആയിരുന്നു. അത് കൊണ്ട് തന്നെ മൂന്നോളം തീയറ്റർ എന്റെ നഗരത്തിൽ അവരുടേത് ആയി ഉണ്ടായി.... അതിന്റെ ഭാഗഭാക്കായിരുന്നു അച്ഛൻ.

ചെറുപ്പം ഞാൻ കൂടുതലും ചിലവഴിച്ചത് ആ തീയറ്ററുകളിൽ ആണ്. അമ്മ ഉദ്യാഗസ്ഥ ആയിരുന്നത് കൊണ്ട് എനിക്ക് കിട്ടിയ എക്സ്പീരിയൻസ്. മലയാളത്തിലെയും തമിഴിലെയും ഹിന്ദിയിലെയും അന്ന് പുറത്തിറങ്ങിയ ഒട്ടുമിക്ക പടങ്ങളും നിരവധി ആവർത്തി കണ്ടിട്ടുണ്ട്. അതിലെ നായകനാകുക എന്നത് ചെറുപ്പത്തിലേ സ്ഥിരം പ്രോഗ്രാമും. ഇതിൽ ഞാൻ കൂടുതൽ കണ്ടിട്ടുള്ള ചിത്രം സംശയം കൂടാതെ പറയാം ഷോലെ... അമിതാബ് ബച്ചനും ധർമേന്ദ്രയും അഭിനയിച്ച ക്ലാസിക് പിക്ചർ. അൻപതിൽ പ്പരം തവണ ഞാൻ കണ്ടിട്ടുണ്ട്.. ക്ളൈമാക്സ്സ് ഒഴിച്ച്. അതിന്റെ അവസാന സീനുകൾ ഞാൻ കണ്ടത് ഏതാണ്ട് മുപ്പത് വയസ്സിന് ശേഷമാണ്... അതും എന്റെ നഗരത്തിൽ നിരവധി തവണ വന്നതിന് ശേഷം. എനിക്ക് അത്ര അരോചകം ആയിരുന്നു ചെറുപ്പത്തിൽ അതിന്റെ അവസാനഭാഗങ്ങൾ.

ഇപ്പോൾ നിങ്ങൾക്ക് തോന്നും എന്താണ് ഷോലെയുടെ കാര്യം ഇപ്പോൾ പറഞ്ഞത്.. അതും വിഷയവുമായി എന്ത് ബന്ധം.. പറയാം.. ഇപ്പോൾ നിങ്ങൾ ആ വിഡ്ഡിപ്പെട്ടി തുറന്ന് നോക്ക്.. എവിടെ നോക്കിയാലും പഴയ ടി. ജി.രവി ചിത്രങ്ങളുടെ സീനുകൾ അല്ലേ കാണാൻ കഴിയൂ. എങ്ങും എവിടെയും അടിയും പിടിയും.. അക്രമങ്ങളും നിലവിളികളും, ആർത്തനാദങ്ങളും. എന്തിന്... ഇത് കണ്ട് വളരുന്ന നിങ്ങളുടെ കുട്ടികളുടെ മാനസിക അവസ്ഥ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അവർ എത്തുന്ന പടുകുഴികളെ നിങ്ങൾ അറിയുന്നുണ്ടോ? ഇല്ല അല്ലേ? അവരുടെ മനസ്സ് അറിയാതെ ഒരു വലിയ അരാജക വാദിയെ സൃഷ്ട്ടിക്കുകയാണ്... അവിടെ നഷ്ട്ടം നിങ്ങൾക്ക് മാത്രം. പിന്നെ ഒന്നും അറിയാത്ത ആ പാവം നിങ്ങളുടെ പിന്തലമുറക്കും.

ഇനിയും പറയൂ.. ഈ വിഡ്ഡിപ്പെട്ടികളും ഒപ്പം ഈ നവമാധ്യമങ്ങളിൽ കുടിയിരിക്കുന്ന മാനസിക രോഗികളെയും വർജ്ജിക്കേണ്ടത് അല്ലേ... അവർ പരത്തുന്ന വൈറസുകൾ നല്ല മനസ്സുകളെ ആണ്.. തകർക്കുന്നത്. അറിയാമോ? പണ്ട് നമ്മുടെ ഒക്കെ നാട്ടിൽ പഴയ വീടുകളുടെ വടക്കിനിയുടെ പുറത്ത്... ഒരു തിണ്ണ ഉണ്ടാകുമായിരുന്നു.. അതിന് ഞങ്ങളുടെ നാട്ടിൽ ഒരു പേരുണ്ട്.. നുണച്ചി തിണ്ണ.. ഈ നവമാധ്യമങ്ങളുടെ പിന്നാമ്പുറങ്ങളിലും ഇൻബോസ്‌കളിലും അത്തരം മാനസിക രോഗികൾ പരതി നടക്കുന്നു. അവരുടെ ഉള്ളിലെ ഉന്മാദത്തെ.. തൃപ്തിയാകാത്ത ആഗ്രഹങ്ങളെ നുണയുടെ രൂപത്തിൽ പടർത്തി... ചെറിയ വൈറസുകളെ വലിയ മഹാമാരികളാക്കി വളർത്തുന്ന തെക്കേപ്പാട്ടെ... ശ്രീദേവി മാർ... അവരെ തളക്കാൻ... കുറേ ഡോക്ടർ സണ്ണി മാർ ഇറങ്ങേണ്ടി വരും... കാത്തിരിക്കാം..

രഘുചന്ദ്രൻ. ആർ.                                  

Comments

Popular posts from this blog

മോഡസ് ഒപ്പറാണ്ടി..

മുത്തുകൾ മിന്നുന്ന ജീവിതങ്ങൾ

ജന്മാന്തരങ്ങൾ